Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്. ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്റെ നീക്കം.
ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇതോടെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.
റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെ ഏഴ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസ് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത യുപി, ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (38 പന്തിൽ 54), ഹർലീൻ ഡിയോൾ (36 പന്തിൽ 47) എന്നിവരിലൂടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
മറുപടിക്കിറങ്ങിയ ഡൽഹി, ലിസെൽ ലീയുടെ (44 പന്തിൽ 67) കരുത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്ത് 2026 സീസണിലെ ആദ്യ ജയം നേടി. അവസാന പന്തിലായിരുന്നു ജയം.
Movies
സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു.
എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റായ സിസിഎഫ് 100 എക്സിന്റെ അവതരണവും ചടങ്ങില്‍ നടന്നു.
മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന സിസിഎഫ് 100 എക്സ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്റും റണ്‍സും ലഭിക്കും. കെസിഎല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്സിന്റെ സി.ഇ.ഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോര്‍മാറ്റ് ലോഞ്ച് ചെയ്തു.
പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് ടീമുകള്‍ ഉള്‍പ്പടെ 14 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങില്‍ നടന്നു. താരലേലത്തില്‍ ഈഗിള്‍ എമ്പയേഴ്സിന്റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയല്‍ ബെന്‍ തുടങ്ങിയവരെ വന്‍ തുകയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫെബ്രുവരി നാല് മുതല്‍ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയല്‍ ലീഗ് മത്സരം.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ, ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ആഷസ് പരമ്പര ജയമാണിത്. സ്കോര്‍ ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.
അവസാന ദിനം എട്ടിന് 302 റൺസെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 342 റണ്‍സിന് പുറത്തായി. ഇതോടെ, 160 റണ്‍സിന്റെ കുഞ്ഞൻ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം.
Sports
ധാക്ക: ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയിൽ മത്സരങ്ങൾ കളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഐസിസി ഈ നിർദേശം തള്ളിയതോടെയാണ് ബിസിബി വീണ്ടും രംഗത്തെത്തിയത്.
തങ്ങൾക്ക് ടൂർണമെന്റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും പറഞ്ഞു.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് ദയനീയ തോൽവി. മധ്യപ്രദേശ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 167 റൺസിന് പുറത്തായി. ഇതോടെ മധ്യപ്രദേശിന് 47 റൺസിന്റെ വിജയം സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് നേടിയ ശുഭം ശര്‍മ, രണ്ട് വിക്കറ്റ് വീതം നേടിയ സരന്‍ഷ് ജെയ്ന്‍, ശിവാംഗ് കുമാര്‍ എന്നിവരാണ് മധ്യപ്രദേശിന് ജയമൊരുക്കിയത്. വാലറ്റത്ത് ആഞ്ഞടിച്ച ഷറഫുദ്ദീനാണ് (42) കേരളത്തിന്റെ ടോപ് സ്കോറര്‍.
അവസാന വിക്കറ്റില്‍ വിഘ്നേഷ് പുത്തൂരിനൊപ്പം ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഷറഫുദ്ദീന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 41-ാം ഓവറില്‍ ഷറഫുദ്ദീന് പുറത്തായി.
സൽമാൻ നിസാർ (30), രോഹൻ എസ്. കുന്നുമ്മൽ (19), അങ്കിത് ശർമ (14), മുഹമ്മദ് അസ്ഹറുദ്ദീൻ (15), വിഷ്ണു വിനോദ് (20), എൻ.എം. ഷറഫുദ്ദീൻ (42) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായിരുന്നു. തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.
അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.
Sports
ലക്നോ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 മത്സരം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം നിർണായകമായി.
നിലവിൽ ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. പരമ്പര സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന മത്സരം ജയിക്കണം. പരമ്പരയിലെ ഒന്നും മൂന്നും മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു.
വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പരമ്പയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യയും സ്വന്തമാക്കിയിരുന്നു.
Sports
ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ആതിഥേയർ.
നാലു റൺസ് വീതവുമായി സാക് ഫോക്സും ജേക്കബ് ഡഫിയുമാണ് ക്രീസിൽ. 52 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ. നായകൻ ടോം ലാഥം (24), ടോം ബ്ലണ്ടൽ (29), മൈക്കൽ ബ്രേസ്വെൽ (47), നഥാൻ സ്മിത്ത് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഡെവൺ കോൺവേ (പൂജ്യം), രചിൻ രവീന്ദ്ര (മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
വെസ്റ്റ് ഇൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജയ് ഷീൽഡ്സ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് സെഞ്ചുറി. 102 പന്തിലാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 102 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും ഉൾപ്പെട 103 റണ്‍സെടുത്ത കോഹ്ലി ബാറ്റിംഗ് തുടരുകയാണ്.
കോഹ്ലിയുടെ 52-ാമതെ ഏകദിന സെഞ്ചുറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ചുറിയുമാണ്. 306 ഏകദിന മത്സരങ്ങളിൽനിന്നായി താരത്തിന് 75 അർധസെഞ്ചുറിയും ഉണ്ട്. 14387 റണ്‍സാണ് കോഹ്ലി ഇതുവരെ ഏകദിനത്തിൽ അടിച്ചു കൂട്ടിയത്. 183 റണ്‍സാണ് താരത്തിന്റെ ഉയർന്ന സ്കോർ.
നിലവിൽ ഇന്ത്യ 41 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 266 റണ്‍സ് നേടിയിട്ടുണ്ട്.
Sports
തിരുവനന്തപുരം: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേയ്ക്ക്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരന്പരയ്ക്കാണ് ടീം തിരുവനന്തപുരത്ത് എത്തുന്നത്.
അഞ്ച് മത്സരങ്ങളുടെ പരന്പരയിൽ മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.
തിരുവനന്തപുരത്ത് ഡിസംബര്‍ 26,28,30 ദിവസങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ രണ്ട് മത്സരം വിശാഖപട്ടണത്ത് നടക്കും. ലോകകപ്പ് ജയത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു.
NRI
ടെക്സസ്: ജോയൽ തോമസ് നിയന്ത്രിക്കുകയും രമേശ് രവീന്ദ്രൻ നയിക്കുകയും ചെയ്ത കേരള സ്മാഷേഴ്സിന് ആധിപത്യവും ചരിത്രപരവുമായ തോൽവിയറിയാതെ ചാമ്പ്യൻഷിപ് ട്രോഫി ലഭിച്ചതോടെ കേരള റോയൽസ് പ്രിമിയർ ലീഗ് (കെപിഎൽ) ആറാം സീസൺ ഗംഭീരമായി അവസാനിച്ചു.
ഐപിഎല്ലിന്റെ മാതൃകയിൽ ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിലുടനീളമുള്ള മികച്ച മലയാളി ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തിയ കെപിഎൽ, ടെക്സസിലെ പ്രീമിയർ കമ്യൂണിറ്റി ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായി വളർന്നുകൊണ്ടേയിരിക്കുന്നു.
ഈ ആറാം പതിപ്പിൽ 100+ രജിസ്റ്റർ ചെയ്ത കളിക്കാർ ഡ്രാഫ്റ്റിൽ പ്രവേശിച്ച് ആറ് ഫ്രാഞ്ചൈസികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിന്നി ഫിലിപ്പ്, സ്റ്റാൻലി ജോൺ, ചാൾസ് ഫിലിപ്പ്, ടിജു വർഗീസ്, വിഷ്ണു സോമനാഥൻ പിള്ള, അരുൺ ജോണി, വിജിൻ ഉമ്മൻ, ബ്രയാൻ തോമസ് എന്നിവരടങ്ങുന്ന സമർപ്പിത കമ്മിറ്റിയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.
Sports
മുംബൈ: അടുത്ത ഐപിഎൽ സീസണിൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. സൂപ്പർ താരങ്ങളായ ആന്ദ്ര റസലിനെയും വെങ്കിടേഷ് അയ്യരേയും കോൽക്കത്ത ഒഴിവാക്കി.
ട്രേഡ് ഡീൽ വഴി സഞ്ജുവിനെ തട്ടകത്തിലെത്തിച്ച ചെന്നൈ 11 താരങ്ങളെയാണ് ഇക്കുറി കൈവിട്ടത്. ഇതിൽ രചിൻ രവീന്ദ്ര, മതീഷ പതിരണെ എന്നിവരും ഉൾപ്പെടും. സണ്‍റൈസേഴ്സ് ഹൈദരാബാദ് മലയാളി താരം സച്ചിന് ബേബിയെ ഒഴിവാക്കി.
നേരത്തെ മുഹമ്മദ് ഷമിയെ ട്രേഡിലൂടെ ലക്നോ സൂപ്പര്‍ ജയന്റ്സിന് നല്‍കിയിരുന്നു. വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, ആഡം സാംപ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന് കിഷന്, ഹെന്റിച്ച് ക്ലാസന്, നിതീഷ് കുമാര്‍ റെഡ്ഡി, ബ്രൈഡണ്‍ കാര്‍സെ എന്നിവരെ നിലനിര്‍ത്തി.
മുംബൈ ഇന്ത്യന്‍സ് മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കി. അര്ജുന് ടെന്‍ഡുല്‍ക്കറെ ലക്നോവിന് നൽകിയിരുന്നു. സത്യനാരായണ, റീസെ ടോപ്ലി, കെ.എല്‍.ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്സ്, മുജീബ് റഹ്മാന്, ലിസാര്‍ഡ് വില്യംസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുതാരങ്ങള്‍.
ട്രേഡ് ഡീൽ വഴി സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച രാജസ്ഥാൻ റോയൽസ് മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരെ കൈവിട്ടു. അതേസമയം വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, ജൊഫ്ര ആർച്ചർ എന്നിവരെ നിലനിർത്തി.
ഡൽഹി ക്യാപിറ്റൽസ സൂപ്പർ താരം ഡുപ്ലപെസി, ജേക്ക മകഗുർക എന്നിവരെ നിലനിർത്തിയില്ല. കെ.എൽ. രാഹുൽ, കരുൺ നായർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ടീമിലുണ്ട്.പഞ്ചാബ് കിംഗ്സ് ഗ്ലെന്‍ മാക്സവെല്ലിനെയും ജോഷ് ഇംഗ്ലിസിനെയും ഒഴിവാക്കി.
Sports
കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സിൽ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്.
ക്യാപ്റ്റൻ ടെംബ ബാവുമ (29), കോർബിൻ ബോഷ് (ഒന്ന്) എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്. രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
ബാറ്റിങ്ങിനിടെ പരിക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159 റണ്‍സിനെതിരെ ഇന്ത്യ 189ന് എല്ലാവരും പുറത്താവുകയായിരുന്നു.
39 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോണ്‍ ഹാര്‍മര്‍ നാലും മാര്‍കോ ജാന്സണ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ലീഡ് ഉയർത്തി സൗരാഷ്ട്ര. മൂന്നാംദിനം കളിനിർത്തുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര 351 റണ്‍സ് നേടി. ഇതോടെ 278 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്ര ഉയർത്തിയിരിക്കുന്നത്.
ചിരാഗ് ജാനിയുടെ ഇന്നിംഗ്സാണ് സൗരാഷ്ട്രയെ മികച്ച നിലയിലെത്തിച്ചത്. 204 പന്തുകൾ നേരിട്ട ചിരാഗ് നാല് സിക്സും 14 ഫോറും ഉൾപ്പെടെ 152 റണ്‍സെടുത്താണ് മടങ്ങിയത്. 61 പന്തിൽ 52 റണ്‍സുമായി പ്രേരക് മങ്കാടും ഒരു റണ്‍സുമായി അനഷ് ഗോസായുമാണ് ക്രീസിൽ.
ചിരാഗ് ജാനിക്കു പുറമേ ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24), എ.വി. വാസവദ (74) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്.
മംഗലപുരം, കെസിഎ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160നെതിരെ കേരളം 233 റണ്‍സ് നേടിയിരുന്നു.
കേരളത്തിനു വേണ്ടി എം.ഡി. നിധീഷും എൻ.പി. ബേസിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാബ അപരാജിത് ഒരു വിക്കറ്റും നേടി.
Sports
ദുബായി: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറാന്‍ വഴിയൊരുങ്ങുന്നു. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയുമായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ കൂടിക്കാഴ്ച നടത്തി.
ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിസിസിഐയും പിസിബിയും ആലോചിച്ച് പരിഹാരം കാണുമെന്നും വിഷയത്തിൽ ഐസിസി ഇടപെടൽ വേണ്ടിവരില്ലെന്നു സൈക്കിയ പറഞ്ഞു. തർക്കപരിഹാരത്തിനു ഐസിസി സമിതി രൂപീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത ഇടപെട്ടാണ് മൊഹ്സിന്‍ നഖ്വിയും ദേവ്ജിത് സൈക്കിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒന്നാം ഇന്നിംഗ്സിൽ സൗരാഷ്ട്രയെ 160 റണ്‍സിന് എറിഞ്ഞിട്ട് കേരളം. എം.ഡി. നിധീഷിന്റെ തകർപ്പൻ പ്രകടനമാണ് സൗരാഷ്ട്രയെ തകർത്തത്. 13 ഓവറിൽ 20 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് നിധീഷ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 55.2 ഓവറിൽ 160ന് ഓൾഔട്ടായി. ജയ് ഗോഹിലിനു മാത്രമാണ് സൗരാഷ്ട്ര നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. 123 പന്തുകൾ നേരിട്ട ജയ് ഗോഹിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്താണ് മടങ്ങിയത്.
ഗജ്ജർ സമ്മർ 56 പന്തിൽ 23 റണ്‍സെടുത്തു. ക്യാപ്റ്റൻ ജെ. ഉനദ്ഘട്ട് 16 റണ്‍സും പ്രേരക് മങ്കാട് 13ഉം ഡി.ജെ. ജഡേജ 11 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
കേളത്തിനായി നിധീഷ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാബാ അപരാജിത് മൂന്ന് വിക്കറ്റുകൾ പിഴുതു. ഏദൻ ആപ്പിൽ ടോം ഒരു വിക്കറ്റും നേടി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ട് കേരളം. എം.ഡി. നിധീഷാണ് കേരത്തിനായി മൂന്ന് വിക്കറ്റുകളും പിഴുതത്. എച്ച് ദേശായി (0) ചിരാഗ് ജാനി (5), എ.വി. വാസവദ (0) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്കു നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയ്ക്കായി ജയ് ഗോഹിൽ അർധ സെഞ്ചുറി നേടി. ജയ് ഗോഹിൽ 71 പന്തിൽ 55 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. ഒൻപത് റണ്‍സുമായി പ്രേരക് മങ്കാടാണ് ജയ് ഗോഹിലിനൊപ്പം ക്രീസിൽ.
നിലവിൽ 23 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റണ്‍സ് എന്ന നിലയിലാണ് സൗരാഷ്ട്ര.
Sports
ന്യൂഡൽഹി: 2029 ൽ നടക്കുന്ന വനിതാ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയർത്തിയെന്ന് ഐസിസി അറിയിച്ചു. ഇതുവരെ എട്ട് ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നത്.
കാഴ്ചക്കാരുടെ എണ്ണത്തില്‍ റിക്കാർഡ് കുറിച്ച ടൂര്ണമെന്റ്കൂടിയായിരുന്നു ഇത്തവണത്തേത്. 185 മില്ല്യൺ കാഴ്ചക്കാരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ജിയോ ഹോട്ട്സ്റ്റാറിലൂടെ കണ്ടത്. ടൂർണമെന്റിലാകെ 446 മില്ല്യൺ കാഴ്ചക്കാരുമുണ്ടായി.
വനിതാ ക്രിക്കറ്റിൽ ഇത് റിക്കാർഡാണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലുള്ളതിനേക്കാൾ കൂടുതലാണിത്. ഇതിനു പുറമേ അസോസിയേറ്റ് രാജ്യങ്ങള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനും ഐസിസി തീരുമാനിച്ചു.
Sports
ന്യൂഡൽഹി: വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താരങ്ങൾക്ക് വിരുന്നൊരുക്കിയത്.
ലോകകപ്പ് ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് തിരിച്ചെത്തിയപ്പോഴും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയകാര്യം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു.
അന്ന് കിരീടമില്ലാതെ ആയിരുന്നു ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാലിന്ന് കിരീടവുമായാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇത്തരം കൂടിക്കാഴ്ചകള്‍ ഇടക്കിടെ സംഭവിക്കട്ടെ എന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.
ഞായറാഴ്ച മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയത്.
NRI
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം സെപ്റ്റംബർ 26ന് സന്തൂർ കുട്ടനാടൻ റസ്റ്റോറന്റിൽ നടത്തി. ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ടിനു യോഹന്നാൻ, യുഎസ് ക്രിക്കറ്റ് ബോർഡ് ഈസ്റ്റ് സോൺ ചെയർമാൻ ജോർജ് സാമുവൽ, ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ വൻവിജയം ആഘോഷിക്കാനും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ആദരിക്കാനുമായിരുന്നു ഈ പരിപാടി നടത്തിയത്. ചടങ്ങിനിടെ ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും വിതരണം ചെയ്തു.
ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ക്രിക്കറ്റ് ടൂർണമെന്റ് ഫൊക്കാന എല്ലാ റീജിയണൽ തലത്തിൽ നടത്തപ്പെടുമെന്നും കൂടാതെ നാഷണൽ ലെവലിൽ സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. ആദ്യദിനം കളിനിർത്തുമ്പോൾ കർണാടക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സ് എന്ന നിലയിലാണ്.
ഒരു ഘട്ടത്തിൽ രണ്ടിന് 13 റണ്‍സെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുണ്‍ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 300 കടന്നത്. 251 പന്തിൽ 142 റണ്‍സുമായി കരുണ്‍ നായർ ക്രീസിൽ നങ്കൂരമിട്ടിരിക്കുകയാണ്. 14 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്.
143 പന്തിൽ 88 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രൻ ആണ് കരുണിനൊപ്പം ക്രീസിലുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം. ബൈക്കിലെത്തിയയാൾ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയെന്നും ക്രിക്കറ്റ് താരങ്ങൾ വെളിപ്പെടുത്തി.
സംഭവത്തിൽ ഇൻഡോർ സ്വദേശി അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ക്രിക്കറ്റ് താരം ലൈംഗികാതിക്രമത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ബൈക്കിൽ അഖീൽ രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്നു. അവരിൽ ഒരാൾക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിച്ചു.
ഇൻഡോർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രണ്ട് താരങ്ങളെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 74, 78, എന്നിവ പ്രകാരം എംഐജി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ നമ്പർ കണ്ടെത്തി. അതിൽ നിന്നും ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
NRI
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ് കിരീടം നേടി. നോർവിച്ചിൽ നിന്നുള്ള നാം ടീം റണ്ണറപ്പായി.
സ്റ്റീവനേജിൽ ആദ്യമായി നടന്ന ടൂർണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് കായിക പ്രേമികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്സ് ഫാൽക്കൺസ് 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നാം നോർവിച്ചിനെ മികച്ച ബൗളിംഗിലൂടെ 49 റൺസിന് ഓൾഔട്ടാക്കി തണ്ടേഴ്സ് ഫാൽക്കൺസ് തകർപ്പൻ വിജയം ഉറപ്പിച്ചു.
Sports
ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരത്തിനെതിരായ ഹർജി കോടതി പരിഗണിച്ചില്ല. ഹർജി വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് തള്ളി.
എന്തിനാണ് ഹർജി ഇത്രയും തിടുക്കത്തിൽ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റീസ് ജെ.കെ. മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഞായറാഴ്ചയല്ലേ മത്സരം, അതിൽ തങ്ങൾ എന്തുചെയ്യാനാണ് എന്ന് ചോദിച്ച കോടതി മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കി.
പൂനയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന് തിരോദ്കറാണ് ഇന്ത്യ-പാക്കിസ്ഥാന് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ മത്സരവുമായി മുന്നോട്ടുപോകുന്നതെന്നും, കാഷ്മീര്‍ താഴ്വരയില് രാജ്യത്തെ പൗരന്മാരെയും സൈനികരെയും കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനെ ക്രിക്കറ്റ് മത്സരത്തില്‍പോലും സുഹൃത്തായി കാണുന്നത് പൗരന്മാരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരേ കളിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളിലായാലും ഇന്ത്യ പാക്കിസ്ഥാനിലോ, പാക്കിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്.
Sports
ദുബായി: രാഷ്ട്രീയ അന്തരീക്ഷത്തിന്റെ കാര്മേഘച്ചുരുളുകള്ക്കു താഴെ, ഗള്‍ഫിലെ അത്യുഷ്ണത്തില്‍ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിനുള്ള വേദിയൊരുക്കുന്നു എന്നതാണ് 2025 എഡിഷന് ഏഷ്യ കപ്പിന്റെ ഹൈലൈറ്റ്.
ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റിന്റെ നിയന്ത്രണം ബിസിസിഐക്ക് ആണെങ്കിലും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകലം വര്‍ധിച്ച പശ്ചാത്തലത്തില്‍ യുഎഇയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍, ഇരു രാജ്യങ്ങളും ന്യൂട്രല്‍ വേദിയിലാണ് നിലവില്‍ കളിച്ചുവരുന്നതെന്നത്.
വിയര്‍ത്തൊഴുകും
ഏഷ്യ കപ്പ് 2025 എഡിഷന്റെ ഉദ്ഘാടന ദിനമായ ഇന്ന് ദുബായിയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷസാണ്. ഹ്യുമിഡിറ്റി 43 ശതമാനവും. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. 37 ഡിഗ്രി സെല്‍ഷസ് ആയിരിക്കും അപ്പോഴത്തെ താപനില എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. കളിക്കാര്‍ കളത്തില്‍ വിയർത്തൊഴുകുമെന്നു ചുരുക്കം.
5+3= 8
അഞ്ച് ഐസിസി ഫുള്മെംബര് ടീമുകളും മൂന്ന് അസോസിയേറ്റഡ് ടീമുകളും ചേര്‍ന്ന് ആകെ എട്ട് ടീമുകളാണ് 2025 ഏഷ്യ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണ് ഫുള്‍ മെംബര്‍മാര്‍. 2024 എസിസി പ്രീമിയര്‍ കപ്പില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ സ്വന്തമാക്കിയ യുഎഇ, ഒമാന്‍, ഹോങ്കോംഗ് ടീമുകളാണ് അസോസിയേറ്റ് അംഗങ്ങള്‍.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പ്, 2026 ഐസിസി ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ട്വന്റി-20 ഫോര്‍മാറ്റിലാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.
ഫോര്‍മാറ്റ്, വേദികള്‍
ഇന്നാരംഭിക്കുന്ന ടൂര്‍ണമെന്റ് 28വരെ നീളും. ആകെ 19 മത്സരങ്ങളാണ് 2025 ഏഷ്യ കപ്പില്‍. ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുബാദിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
നാലു ടീമുകളായി തിരിച്ച രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.
സൂപ്പര്‍ ഫോറില്‍ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കും. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായിലാണ്.
ഇന്ത്യ x പാക്കിസ്ഥാന്
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം 14-ാം തീയതി (ഞായര്‍) രാത്രി എട്ടിന് ദുബായില്‍ അരങ്ങേറും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാളെ യുഎഇക്ക് എതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 19നു നടക്കുന്ന ഒമാന്‍ ടീമിന് എതിരായ മത്സരം ഒഴികേയുള്ള ഇന്ത്യയുടെ ബാക്കി എല്ലാ കളികള്‍ക്കും ദുബായ് വേദിയാകും. ഇന്ത്യ x ഒമാന്‍ പോരാട്ടം അബുദാബിയിലാണ്.
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ, യുഎഇ
ഗ്രൂപ്പ് ബി: ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്